ബംഗളൂരു: മലയാളി നഴ്സിംഗ് വിദ്യാർഥിയുടെ മരണവുമായി ബന്ധപ്പെട്ട് ബംഗളൂരു ബിടിഎൽ നഴ്സിംഗ് കോളജിൽ പ്രതിഷേധം. ആദിത്യന്റെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കാൻ സമ്മതിച്ചില്ലെന്നും സംസ്കാര ചടങ്ങിന് പോകാൻ വിദ്യാർഥികളെ കോളജ് മാനേജുമെന്റ് അനുവദിച്ചില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു.
അതേസമയം ആരോപണം നേരിടുന്ന അധ്യാപകനെതിരെ നടപടി വേണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. ആരോപണ വിധേയനായ അധ്യാപകന് ആദിത്യന്റെ മരണത്തിൽ പങ്കില്ലെന്നാണ് അധികൃതരുടെ വിശദീകരണം. നേരത്തെ ആദിത്യന്റെ മരണത്തിൽ കോളജ് മാനേജ്മെന്റിനെതിരെ കുടുംബം രംഗത്തെത്തിയിരുന്നു.
സഹപാഠികളുടെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ആദിത്യൻ പരാതി നൽകിയിട്ടും നടപടി എടുക്കാത്തത് ദുരൂഹമാണ്. ഇതെല്ലാം കാണിച്ച് പോലീസിൽ പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ആദിത്യന്റെ കുടുംബം പറഞ്ഞു.